പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി; നിലപാട് വ്യക്തമാക്കി സിപിഎം, അധികാരം പിടിക്കാൻ എൽഡിഎഫ് ഒരു ശ്രമവും നടത്തില്ലെന്ന് ഏരിയ സെക്രട്ടറി

Published : Jul 07, 2026, 08:56 AM ISTUpdated : Jul 07, 2026, 09:09 AM IST
Pala Municipality

Synopsis

പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂക്ഷമായി. എന്നാൽ അധികാരം പിടിക്കാൻ ശ്രമിക്കില്ലെന്നും കോൺഗ്രസ് തർക്കങ്ങൾ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനുള്ള അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.

കോട്ടയം: പാലാ നഗരസഭയിൽ അധികാരം പിടിക്കാൻ എൽഡിഎഫ് ഒരു ശ്രമവും നടത്തില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി. പ്രശ്നം പരിഹരിക്കുന്നതിൽ ജില്ല, സംസ്ഥാന കോൺഗ്രസ് നേതാക്കൾ നിശബ്ദത പാലിക്കുന്നു. കോൺഗ്രസ് തർക്കത്തെ ഡിവൈഎഫ്ഐയുടെ സമ്മേളനത്തിന്റെ പേരിൽ മറക്കാൻ ശ്രമിക്കുന്നുവെന്നും സജേഷ് ശശി വിമർശിച്ചു. സിപിഎമ്മും സ്വാതന്ത്ര കൂട്ടായ്മയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ സജേഷ് ശശി, നഗരസഭയിൽ നിലവിൽ ഭരണ പ്രതിസന്ധിയാണെന്നും കൂട്ടിച്ചേർത്തു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ്–സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കുകയായിരുന്നു. നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാസ്സാക്കിയത്. ഭരണം നിലനിർത്തുന്നതിനേക്കാൾ പാർട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോൺഗ്രസിന്റെ നിർണായക തീരുമാനം. ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഉണ്ടായ നാടകീയ രംഗങ്ങളാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഡിവൈഎഫ് ഐക്ക് വേണ്ടി ഒത്തുകളിച്ച ദിയ ബിനു പുളിക്കക്കണ്ടത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പൊതുവികാരം.

തീരുമാനം കെപിസിസിയുടേത്

പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനം കെപിസിസിക്ക്‌ വിട്ട് കോൺഗ്രസ്‌ ജില്ല നേതൃത്വം. മുൻപ് പലതവണ ജില്ല നേതാക്കൾ ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്തോടെയാണ് സംസ്ഥാന നേതാക്കളുടെ ഇടപെടൽ തേടിയത്. അന്ന് ഭരണംപിടിച്ചത് അഭിമാനം എന്ന് പറഞ്ഞ യുഡിഎഫിന് ഇന്ന് അപമാനമാകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തർക്കങ്ങളാണ് നഗരസഭയിൽ. എം പിയും എം എൽ എയും സകല നേതാക്കളും ഇടപെട്ടിട്ടും തീരാത്തത്ര പ്രശ്നങ്ങൾ. ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഭിഭാഷക നിയമനം: അനർഹരെ പുറത്താക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ്; മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടെന്നും ആരോപണം
ആറ് പേർക്ക് പുതുജീവൻ നൽകി മടങ്ങിയ പ്രസാദ്; 10 വർഷത്തിനിപ്പുറവും നീതി കിട്ടാതെ കുടുംബം, ഇടിച്ച വാഹനം കാണാമറയത്ത്