
തിരുവനന്തപുരം: തിരുവനന്തപുരത്ത് നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തികൊന്ന സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിക്കോട് സ്വദേശി നസീർ, സുഹൃത്ത് ഷെമിം എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. നസീറും ഹാഷിറും നെടുമങ്ങാട് മാർക്കറ്റിലെ തൊഴിലാളികളാണ്. ഇരുവരും ബാറിൽ കയറി മദ്യപിച്ചതിന് ശേഷം മാർക്കറ്റിലെത്തി വഴക്ക് കൂടുകയായിരുന്നു. തുടർന്ന് ഹാഷിറിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. നെഞ്ചിലും തുടയിലും കഴുത്തിലുമാണ് ഹാഷിറിന് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം