
തിരുവനന്തപുരം: ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകന്‍റെ വിവരങ്ങൾ തേടി പൊലീസ്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് കാരണമാണ് മകൾ മരിച്ചതെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് മേഘയെ സാന്പത്തികമായി ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
സുകാന്തിന്‍റെ വിവരങ്ങൾ തേടി പൊലീസ് ഇന്ന് ഐബിക്കു കത്ത് നൽകും. ഐബി ഉദ്യോഗസ്ഥന്‍റെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്‌റെ നീക്കം.
അതേസമയം മേഘയുടെ മരണത്തിലെ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ മധുസൂദനൻ ആരോപിച്ചു. ആദ്യഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു.
ഒളിവിൽ പോയ സുകാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. മേഖയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിർണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്തിന്‍റെ മൊഴിയെടുത്തിരുന്നു. ജോലിയിൽനിന്ന് മാറ്റിനിർത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഐബി നൽകുന്ന വിശദീകരണം. തിരുവന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ മേഖയെ മാർച്ച് 24ന് രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More : റോഡരികിൽ ബൈക്ക് നിർത്തിയതിനെ ചൊല്ലി തർക്കം; പാലക്കാട് കുത്തേറ്റ യുവാവ് അത്യാസന്ന നിലയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam