
ഇടുക്കി: മൂന്നാറിലെ വിവരം ചോർത്തലിൽ കേരള പൊലീസിൽ (Kerala Police) നടപടി. ആരോപണ വിധേയരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ (Popular Front - SDPI) നേതാക്കൾ അംഗമായ ക്രിയേറ്റീവ് സ്പേസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായതിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ശിക്ഷാ നടപടി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈൽ ഫോണിൽ വിപിഎൻ ആപ്ലിക്കേഷൻ (VPN Applications) ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോര്‍ത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് പൊലീസ് നിലപാട്. ആ രീതിയിലുള്ള വിവരങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.
അതേസമയം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡപിഐ നേതാക്കളുടെ ഗ്രൂപ്പുകളിൽ അല്ല തങ്ങൾ അംഗങ്ങളായതെന്നും മഹല്ല് കമ്മിറ്റിയുടേതാണ് വാട്സാപ്പ് ഗ്രൂപ്പെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ ഗ്രൂപ്പിൽ തങ്ങളെ കൂടാതെ ഒൻപത് പൊലീസുകാരും മറ്റു 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും അംഗങ്ങളാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനിടെ നൽകിയ മൊഴിയിൽ പറയുന്നു.
കണ്ണൂര്‍: കണ്ണൂരിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിൻ്റെ മര്‍ദ്ദനത്തിൽ വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. കണ്ണൂർ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ, പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം. മതിൽ ചാടിക്കടന്ന് വന്ന മുഖം മൂടിയിട്ട നാലംഗ സംഘം സൂര്യകൃഷ്ണയെ വിദ്യാർത്ഥികളില്ലാത്ത ക്ലാസ് റൂമിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട് സ്ഥലത്തെത്തിയ റിജിലിനെയും സംഘം കൈയ്യേറ്റം ചെയ്തു.
അക്രമിസംഘം രാവിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടും സ്കൂൾ അധികൃതര്‍ സംഭവം കുട്ടികളുടെ വീട്ടിൽ അറിയിച്ചതും അവരെ ആശുപത്രിയിൽ കൊണ്ടു പോയതും ഉച്ചയോടെയാണ് എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ രക്ഷിതാക്കളെ വിളിച്ചിരുന്നെന്നും വലിയ പരിക്ക് കാണാത്തത് കൊണ്ട് രാവിലെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നും കുട്ടികൾ വേദനയുണ്ടെന്ന് പറഞ്ഞ ഉടനെ കൊണ്ടുപോയെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam