ആറ് പേർക്ക് പുതുജീവൻ നൽകി മടങ്ങിയ പ്രസാദ്; 10 വർഷത്തിനിപ്പുറവും നീതി കിട്ടാതെ കുടുംബം, ഇടിച്ച വാഹനം കാണാമറയത്ത്

Published : Jul 07, 2026, 08:58 AM IST
organ donator

Synopsis

ആറു പേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത് പുതുജീവനേകി, ഈ ലോകത്തു നിന്ന് മടങ്ങിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രസാദിന്‍റെ കുടുംബമാണ് പൊലീസില്‍ നിന്ന് നീതി തേടുന്നത്. പ്രസാദിന്‍റെ ജീവനെടുത്ത അപകടത്തിന് കാരണമായ വാഹനം ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ആലപ്പുഴ: അവയവദാനത്തിന്‍റെ മഹത്ത്വത്തെ കുറിച്ച് എപ്പോഴും പറയാറുണ്ട്. പ്രിയപ്പെട്ടവർ മരണത്തിലേക്ക് മറയുമ്പോഴും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഒരു കുടുംബം എടുക്കുന്ന മഹത്തരമായ തീരുമാനം. പക്ഷെ അങ്ങനെ ഒരു കുടുംബത്തോട് പത്തു കൊല്ലമായി പൊലീസ് കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. ആറു പേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത് പുതുജീവനേകി, ഈ ലോകത്തു നിന്ന് മടങ്ങിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രസാദിന്‍റെ കുടുംബമാണ് പൊലീസില്‍ നിന്ന് നീതി തേടുന്നത്. പ്രസാദിന്‍റെ ജീവനെടുത്ത അപകടത്തിന് കാരണമായ വാഹനം ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ കിട്ടേണ്ട ഇന്‍ഷുറന്‍സ് തുക പോലും അദ്ദേഹത്തിന്‍റെ കുടുംബത്തിന് കിട്ടിയിട്ടുമില്ല.

രാധാമണി നടത്തുന്ന പോരാട്ടം കാണാതെ പോകരുത്. ഇനി എങ്കിലും പൊലീസ് കണ്ണുതുറക്കണം. പത്ത് വർഷമായി നടത്തുന്ന പോരാട്ടത്തിന് ഒരു അവസാനം വേണം. കയ്യടികളും അഭിനന്ദനങ്ങളും മാത്രം പോരാ. നീതി അവർക്ക് അവകാശപ്പെട്ടതാണ്. 2016 മാർച്ച് മാസത്തിലെ പഴയൊരു പത്രമാണ് രാധാമണിയുടെ കൈയിലിരിക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ട അവരുടെ ഭർത്താവ് പി ജെ പ്രസാദിൻ്റെ ചിത്രമുള്ള പത്രം. ആറു പേർക്ക് പുതുജീവിതം നൽകി പ്രസാദ് എന്ന തലക്കെട്ടോടെയായിരുന്നു ആ വാര്‍ത്ത.

2016 മാർച്ച് 19 നാണ് കരീലക്കുളങ്ങരയിൽ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രസാദ് ദേശീയപാതയിൽ വച്ച് വണ്ടിയിടിച്ച് മരിച്ചത്. മസ്‌തിഷ്‌ക മരണത്തിനു പിന്നാലെ പ്രസാദിൻ്റെ ഹൃദയവും വൃക്കകളും കണ്ണുമടക്കമുള്ള അവയവങ്ങൾ ആറു പേർക്കായി ദാനം ചെയ്യാൻ അദ്ദേഹത്തിൻ്റെ കുടുംബം സന്നദ്ധമായി. അന്നത് വലിയ വാർത്തയായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരള സമൂഹമാകെയും ഈ കുടുംബത്തെ അഭിനന്ദിച്ചു. അന്നത്തെ അനുമോദനങ്ങൾക്കു ശേഷം എല്ലാവരും മടങ്ങി. പത്തു വർഷത്തിനിപ്പുറവും തൻ്റെ ഭർത്താവിൻ്റെ ജീവനെടുത്ത ആ അപകടത്തിനു കാരണമായ വാഹനം ഒന്നു കണ്ടെത്താൻ പൊലീസ് സ്റ്റേഷനുകളും സർക്കാരോഫീസുകളും കയറിയിറങ്ങുകയാണ് ഭാര്യ രാധാമണി.

ഇടിച്ച വണ്ടി ഒരു ഇന്നോവ കാറാണെന്നും അതിൽ ഒരച്ഛനും അമ്മയും മകനുമായിരുന്നു ഉണ്ടായിരുന്നതെന്നും രാധാമണിക്കറിയാം. തൃശൂരിൽ മകന്‍റെ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ആ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തന്‍റെ ഭര്‍ത്താവിനെ ഇടിച്ചതെന്നും ചില നാട്ടുകാരില്‍ നിന്ന് മനസിലാക്കിയിട്ടുണ്ട്. പക്ഷേ വണ്ടിയുടെ നമ്പര്‍ മാത്രം ആര്‍ക്കും അറിയില്ല. വണ്ടി തിരിച്ചറിയാത്തതു കൊണ്ടു തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പോലും ഇപ്പോഴും കൊല്ലപ്പെട്ട പ്രസാദിന്‍റെ കുടുംബത്തിന് കിട്ടിയിട്ടില്ല.

ഇടിച്ച വണ്ടിയിൽ തന്നെയാണ് പ്രസാദിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ അവിടെ നിന്നും ആ കുടുംബം മുങ്ങി. അപകടത്തിൽപെട്ടയാൾക്ക് കുഴപ്പമൊന്നും ഇല്ലെന്നും അദ്ദേഹം ഒരു ചായ കുടിച്ച് നിൽക്കുന്നുണ്ടെന്നും നാട്ടുകാരിൽ ചിലരോട് പറഞ്ഞ ശേഷമാണ് അവർ കടന്നു കളഞ്ഞതെന്ന വിവരവും ഈ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. പത്തു വർഷം പഴക്കമുള്ള കേസാണെന്ന പരിമിതി പറഞ്ഞിരിക്കരുത് പൊലീസ്. സമൂഹത്തിനാകെ മാതൃകയായൊരു പ്രവൃത്തി ചെയ്യാൻ മനസു കാട്ടിയ ഒരു സ്ത്രീയ്ക്ക് സ്വാഭാവിക നീതി വാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്തം ഇനിയെങ്കിലും നമ്മുടെ പൊലീസ് കാട്ടണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലായിൽ ഭരണപ്രതിസന്ധി; അധികാരം വേണ്ടെന്ന് സിപിഎം
സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി, 'വസ്തു പണയം വെച്ചാൽ കൂടുതൽ പണം', വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ സിന്ധുവിന്റെ ശബ്ദരേഖ പുറത്ത്