
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോണ്‍ഗ്രസിനെ ട്രോളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും സർക്കാർ രൂപീകരിച്ചു കഴിഞ്ഞിട്ടും ഇവിടെ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. അതിനിടെയാണ് കെ സി മുഖ്യമന്ത്രികുന്നതിനെ ചൊല്ലി ബിജെപിയുടെ കേരള നേതൃത്വവും ദേശീയ നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന സ്ക്രീൻ ഷോട്ട് രാജീവ് ചന്ദ്രശേഖർ പങ്കുവച്ചത്. ആദിത്യ ജാക്കി എന്നയാളുടെ കുറിപ്പ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ എഴുതിയത് ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതാണ് ഈ വിഷയത്തിൽ തന്‍റെ പ്രതികരണം എന്നുമാണ്.
"ബിജെപിയുടെ കേരള, കേന്ദ്ര നേതൃത്വങ്ങൾ തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു. കേരളത്തിലെ ബിജെപിക്ക് കെ സി വേണുഗോപാലിനെ കേരളത്തിൽ വേണം. ബിജെപിയുടെ ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത് കെ സി വേണുഗോപാൽ ഡൽഹിയിൽ വേണം എന്നാണ്"- എന്നാണ് ആദിത്യ ജാക്കി എന്നയാൾ എക്സിൽ കുറിച്ചത്.
ഈ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് രാജീവ് ചന്ദ്രശേഖർ കോണ്‍ഗ്രസിനെ ട്രോളിയത്. 'ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതാണ് ഈ വിഷയത്തിൽ എന്റെ പ്രതികരണം' എന്നാണ് രാജീവ് ചന്ദ്രശേഖർ കുറിച്ചത്.
കെസി എവിടെ ആയാലും ബിജെപിക്ക് ലോട്ടറിയാണ്, ബിജെപിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരെ (അത് കോൺഗ്രസുകാരായാലും) അവരെ മറക്കരുത്, കെസി കേരളത്തിലേക്ക് വന്നാൽ ഒരു പാർലമെന്‍റ് സീറ്റും നിയമസഭാ സീറ്റും വേറെ പാർട്ടികൾക്ക് അധികമായി കിട്ടും എന്നെല്ലാം പോസ്റ്റിന് താഴെ കമന്‍റുകളും വന്നു.
മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്ക ഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായി രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്.
അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി അഭിപ്രായം ഹൈക്കമാൻഡ് തേടുമെന്നാണ് വിവരം. മുതിർന്ന നേതാക്കളായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാത്രി തന്നെ ദില്ലിയിലേക്ക് പുറപ്പെടും. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam