
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. വിവിധ മനുഷ്യാവകാശ, സാമൂഹിക, സന്നദ്ധ സംഘടനകളിൽ നിന്നായി 12 കത്തുകളും പരാതികളും സർക്കാരിന് ലഭിച്ചതായും രേഖയിൽ പറയുന്നു. സന്നദ്ധസംഘടനയായ നേർകാഴ്ച അസോസിയേഷൻ ഡയറക്ടർ പി ബി സതീഷിനാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ ലഭിച്ചത്.
ഫെബ്രുവരി ആറിന് പൊതുഭരണ വകുപ്പും സർവീസ് സംഘടനകളും ചേർന്ന് ഓൺലൈൻ യോഗം നടത്തിയിരുന്നു. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി ശനിയാഴ്ച അവധി നൽകുന്നതിനോട് എല്ലാ സംഘടനകളും അനുകൂലമായ നിലപാട് സ്വീകരിച്ചു. മറ്റ് പ്രവൃത്തിദിവസങ്ങളിൽ ഒരു മണിക്കൂർ അധികമായി ജോലി സമയം വർധിപ്പിക്കാമെന്ന ധാരണയും ഉണ്ടായി. തുടർന്ന് വിഷയത്തിൽ വിപുലമായ യോഗം നടത്താൻ തീരുമാനിച്ചെങ്കിലും അത് നടന്നില്ല. സർക്കാർ ഓഫീസുകളിൽ ഫയലുകളും അപേക്ഷകളും ഇപ്പോൾ തന്നെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പ്രവൃത്തിദിനങ്ങൾ കുറയ്ക്കരുതെന്ന ആവശ്യം വിവിധ വിഭാഗങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam