തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്നും മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ടെന്നും സിപിഎം നേതാവ് വി ശിവൻകുട്ടി. മേയറുടെ ഒത്താശയോടെയാണ് നഗരത്തിൽ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ അധ്യാപക സ്ഥലംമാറ്റം, കെഎസ്ആർടിസി, പി എം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനം ഉന്നയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്. മേയറുടെ കൂടെ ഒത്താശയോടു കൂടിയാണ് തലസ്ഥാന നഗരിയിൽ ആക്രമണം നടക്കുന്നത്. 19 കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് കൌണ്‍സിലർ സുഗതൻ. കോർപ്പറേഷനിലെ ഒരു യോഗം കൂടി കഴിഞ്ഞാൽ അദ്ദേഹം അയോഗ്യനാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് സ്ഥലംമാറ്റം സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു അധ്യാപക സംഘടനയ്ക്കും പരാതി ഉണ്ടായിരുന്നില്ല. സ്ഥലം മാറ്റം മുഴുവൻ തകരാറിലായിരിക്കുകയാണ്. അധ്യാപകർക്കിടയിൽ വലിയ അസ്വസ്ഥതയുണ്ട്. സൂക്ഷ്മതയോടെ കാണേണ്ട കാര്യമാണിതെന്നും ശിവൻകുട്ടി പറഞ്ഞു. കെഎസ്ആർടിസിയുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമാണ് നിലവിലുള്ളത്. ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസ്സുകൾ ആക്കി മാറ്റുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നയപരമായ തീരുമാനം യുഡിഎഫ് വ്യക്തമാക്കണം. സമൂഹത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. പി എം ശ്രീ നടപ്പിലാക്കുന്നതിൽ ഒരു നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ല. വി ഡി സതീശൻ അധികാരത്തിന് വേണ്ടി ജനങ്ങളോട് നുണ പറഞ്ഞ് വോട്ട് നേടിയ ശേഷം എല്ലാ കാര്യത്തിലും യു ടേൺ അടിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി പോലും ഇത് വരെ ഒഴിഞ്ഞു കൊടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി വിമർശിച്ചു.
