
തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് സജി ചെറിയാൻ നടത്തിയ വിവാദ പ്രസംഗത്തിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതി നിര്‍ദേശിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശമെങ്കിലും ഇന്ന് കേസെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
വിവാദ പ്രസ്താവന ഇത്രയേറെ വിവാദം സൃഷ്ടിച്ചിട്ടും മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കാതത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇക്കാര്യത്തിൽ ഉന്നതതലത്തിൽനിന്നുള്ള നിര്‍ദേശത്തിന് പൊലീസ് കാത്തുനിൽക്കുകയായിരുന്നുവെന്നായിരുന്നു സൂചന. വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ സര്‍ക്കാരിലും സിപിഎമ്മിലുമുള്ള ആശയക്കുഴപ്പത്തിന് തെളിവായും കേസെടുക്കുന്നതിലുള്ള കാലതാമസത്തെ പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നു. സജി ചെറിയാനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപക്ഷ പാര്‍ട്ടികൾ പരാതി നൽകിയെങ്കിലും ഇതുവരെ എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സജി ചെറിയാൻ രാജിപ്രഖ്യാപനത്തിലും തൻ്റെ വിവാദ പ്രസംഗത്തെ തള്ളിപറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. രാജി സ്വതന്ത്ര തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഈ വിഷയത്തിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്നും സതീശൻ ചോദിച്ചു.
ഭരണഘടനയെ തള്ളി പറഞ്ഞയാൾ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്നും സജി ചെറിയാൻ ചെയ്തത് ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ഇക്കാര്യത്തിൽ പോലീസ് നടപടി എടുക്കണമെന്നും സതീശൻ പറഞ്ഞു. വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഒരു പത്രക്കുറിപ്പ് പോലുമില്ല. സർക്കാർ കേസ് എടുത്തില്ലെങ്കിൽ പ്രതിപക്ഷം നിയമവഴി തേടുമെന്നും നാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളിയാണെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam