'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക'; രാഹുലിന്‍റെ യാത്രയെ ട്രോളി മന്ത്രി ശിവൻകുട്ടി

By Web TeamFirst Published Sep 12, 2022, 8:31 PM IST
Highlights

പോസ്റ്റിന് അടിയില്‍ ഇടത് അണികളും കോണ്‍ഗ്രസ് അണികളും തമ്മില്‍ വാക്പോര് നടക്കുകയാണ്. 

തിരുവനന്തപുരം: കോൺഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ട്രോളി ഫേസ്ബുക്ക് പോസ്റ്റുമായി  മന്ത്രി വി.ശിവൻകുട്ടി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുകയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.  ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. 

അതേ സമയം പോസ്റ്റിന് അടിയില്‍ ഇടത് അണികളും കോണ്‍ഗ്രസ് അണികളും തമ്മില്‍ വാക്പോര് നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഇത് പ്രതീക്ഷതല്ലെന്നാണ് കോണ്‍ഗ്രസ് അണികള്‍ പറയുന്നത്. രാഷ്ട്രീയത്തിനതീതമായി മന്ത്രിമാർക്കൊക്കെ ഒരു നിലവാരമുണ്ടായിരുന്നു എന്നാണ് മറ്റൊരു കമന്‍റ്. 

ശിവന്‍കുട്ടിയുടെ പോസ്റ്റിനെ പ്രതിരോധിച്ച് ഇടത് അണികളുടെ കമന്‍റുകളും പോസ്റ്റിന് അടിയില്‍ ഉണ്ട്. അതേസമയം  ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയവരുടെ പോക്കറ്റടിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. 

നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. രാവിലെ നേമത്ത് നിന്നാണ് രാഹുലിന്‍റെ യാത്ര തുടങ്ങിയത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍  എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്.

'മുണ്ട്മോദി'യുടെ നാട്ടിലെ ബിജെപിയുടെ എടീമാണ് സിപിഎം,രാഹുലിന്‍റെ യാത്രയെ പരിഹസിച്ചതിന് കോണ്‍ഗ്രസിന്‍റെ മറുപടി

ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ കുറിച്ച് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണം വാരാഘോഷവും ഇന്ന് നഗരത്തില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ ജനക്കൂട്ടം തന്നെ പലയിടങ്ങളിലും ഉണ്ടാകും. ഇതിനാല്‍ ഉടന്‍ തന്നെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം വന്നിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളും എത്തിക്കഴിഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിട്ടുണ്ട്. ആര്‍ എസ് എസിന്‍റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് വിവാദമായത്. വിദ്വേഷത്തിന്‍റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും  ആര്‍എസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിന്‍റെ  ട്വീറ്റില്‍ പറയുന്നു. ബിജെപിയും ആർഎസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും.

പതിയെ ലക്ഷ്യം കൈവരിക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. കോൺഗ്രസ് ഉടൻ ചിത്രം പിൻവലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസിൻ്റെ ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണിത്.കേരളത്തിലെ ആര്‍എസ്എസ് പ്രവർത്തകർക്ക് എതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നതാണിത്. ഇന്ത്യ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയം ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. 

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം; 18 ദിവസം കേരളത്തിൽ, യുപിയിൽ വെറും രണ്ട് ദിവസം !

click me!