
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട കാദർവക ചാഞ്ഞ പ്ലാക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സമദ് (24)നെയാണ് 20 വർഷവും ആറുമാസവും കഠിനതടവിനും 105000 രൂപ പിഴയും കോടതി വിധിച്ചത്. പിഴ അടക്കാതിരുന്നാൽ ആറുമാസവും അഞ്ചു ദിവസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പത്തനംതിട്ട പൊലീസ് 2024 സെപ്റ്റംബർ ഒന്നിന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
15 കാരനെ പ്രതി തന്റെ വീട്ടിൽ വച്ചും, തുടർന്ന് അടുത്തുള്ള തോട്ടിന്റെ കരയിലെത്തിച്ച് അവിടെ വച്ചും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് പത്തനംതിട്ട എസ് ഐ അനൂപ് ചന്ദ്രനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതി കുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇൻസ്പെക്ടറായിരുന്ന ഡി ഷിബുകുമാര്‍ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ലെയ്സൺ ഓഫീസർ എ.എസ്.ഐ പി ഹസീന ഏകോപിപ്പിച്ചു. പിഴതുക അടയ്ക്കുന്ന പക്ഷം കുട്ടിക്ക് നൽകണം. കൂടാതെ, കുട്ടിയുടെ പുനരധിവാസത്തിനും മറ്റും ആവശ്യമെങ്കിൽ തുക ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam