
തിരുവനന്തപുരം: ഭക്ഷണം നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദനം. പരിക്കേറ്റ ഹോട്ടല്‍ ഉടമയുടെ പരാതിയിൽ രണ്ട് പേര്‍ കസ്റ്റഡിയിലാണ്. കീഴാറൂർ റോഡരികത്തു വീട്ടില്‍ ആതിത്യന്‍ (24), മുട്ടച്ചല്‍ ആറടിക്കരവീട്ടില്‍ വിനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ വെള്ളറട കണ്ണൂര്‍കോണത്ത് ഹോട്ടല്‍ നടത്തുകയായിരുന്ന ആല്‍ഫ്രഡ് ജോണിനും (62) ജീവനക്കാര്‍ക്കും ആണ് മര്‍ദനമേറ്റത്. കടയിലെത്തിയ ഏഴംഗ സംഘം ഭക്ഷണം നല്‍കാന്‍ വൈകുന്നു എന്നും ആദ്യം ഭക്ഷണം തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് അസഭ്യം പറയാന്‍ തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെയാണ് ഹോട്ടല്‍ ഉടമയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. അക്രമികളുടെ മര്‍ദനത്തില്‍ ആല്‍ഫ്രഡ് ജോണിന്റെ തലയ്ക്ക് കാര്യമായ പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ ആല്‍ഫ്രഡ് ജോണിന്റെ മകന്‍ അഹുവിനെയും ജീവനക്കാരൻ സുരേഷ് കുമാറിനെയും മർദിച്ചു. ബഹളം കേട്ട് നാട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞു. പരാതി നൽകിയതോടെ സംഭവവുമായി ബന്ധപ്പെട്ട രണ്ടു പേരെ പൊലീസ് പിടികൂടി. ഏഴു പേര്‍ക്കെതിരെയാണ് വെള്ളറട പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവില്‍ പോയവരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam