നെടുമ്പാശ്ശേരി അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയ 18 വയസ്സുകാരനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സഹപ്രവർത്തകർ ചായ കുടിക്കാൻ പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവാണ് (18) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അത്താണി കല്പക നഗറിലാണ് സംഭവം. നാല് പേരാണ് പുതിയ വീടിന്റെ ജോലിക്ക് അവിടെ ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജോലിക്കിടെ അപകടം സംഭവിച്ചതാണോ അതോ പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണോ എന്നും വ്യക്തമല്ല. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.