
പത്തനംതിട്ട: പത്തനംതിട്ടയിൽ വനം വകുപ്പ് ജീവനക്കാരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചന്ന പരാതിയില്‍ കേസ് എടുക്കാതെ പോലീസ്. പത്തനംതിട്ട കൊച്ചുകോയിക്കല്‍ വനം വകുപ്പ് സ്റ്റേഷനിലെ ജീവനക്കാരുടെ പരാതി കിട്ടി രണ്ട് ദിവസം ആയിട്ടും പാർട്ടിയുടെ സമ്മർദ്ദം കാരണം കേസ് എടുക്കുന്നില്ലെന്നാണ് ആക്ഷേപം. മരംമുറി അന്വേഷിക്കാൻ പോയ വനിതാ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വിളക്കുപാറ കുളഞ്ഞിമുക്കില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ്ബ് വളയമ്പളളി അടക്കം ആളുകള്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചന്നും ജോലി തടസ്സപ്പെട്ടുത്തിയെന്നുമാണ് പരാതി. വനിതാ ജീവനക്കാരിയുടെ കൈ പിടിച്ചു തിരിച്ചതായും ആക്ഷേപമുണ്ട്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥര്‍ക്കെതിരെ വാക്കത്തി വീശുന്നതും അസഭ്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വഴി വക്കില്‍ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാന്‍ ശ്രമിക്കവേയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സെക്ഷന്‍ ഓഫീസര്‍ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍ അടക്കം നാല് പേര്‍ ആശുപത്രിയിൽ ചികില്‍സ തേടി. പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ് മുറിച്ചതെന്നും വാക്ക് തര്‍ക്കം മാത്രമേ ഉണ്ടായിട്ടുളളുവെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നത്.
Read More : കേബിൾ വയറുകൊണ്ട് അടിച്ചു, കരഞ്ഞപ്പോൾ വായിൽ തോർത്ത് തിരുകി; കൊല്ലത്ത് 13 കാരനോട് ക്രൂരത, ബന്ധു പിടിയിൽ