
കോഴിക്കോട്: മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി സ്വര്‍ണ മാലയുമായി കടന്നുകളഞ്ഞ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ സ്വദേശി എന്‍ ആയിഷ (41)യാണ് മാഹി പൊലീസിന്റെ പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ ഈ മാസം പന്ത്രണ്ടാം തീയതിയാണ് മോഷണം നടന്നത്. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ആയിഷ മൂന്ന് ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു.
ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാര്‍ട്ടേര്‍സില്‍ നിന്നും യുവതിയെ പിടികൂടിയത്. എന്നാല്‍ ഇവരുടെ കൈയ്യില്‍ മോഷ്ടിച്ച സ്വര്‍ണമാല ഉണ്ടായിരുന്നില്ല. മാല മാഹിയിലെ തന്നെ കുഞ്ഞിപ്പള്ളി ജ്വല്ലറിയില്‍ വിറ്റുവെന്നാണ് ആയിഷ മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി സ്വര്‍ണം പൊലീസ് കണ്ടെടുത്തു. മാഹി സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജയശങ്കര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ സുരേഷ്, എഎസ്‌ഐ സിവി ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആയിഷയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam