വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ തര്‍ക്കം, സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമണം; അയല്‍വാസിക്ക് കുത്തേറ്റു

By Web TeamFirst Published Nov 8, 2021, 6:51 AM IST
Highlights

വീട്ടില്‍ തര്‍ക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയല്‍വാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്

പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ അമ്പത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രിയാണ് അക്രമം നടന്നത്.

മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിന് പിന്നാലെ തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവര്‍ക്കൊപ്പം തര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥിനിയുടെ അടുത്ത് എത്തുകയായിരുന്നു. വീട്ടില്‍ തര്‍ക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയല്‍വാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്.

മങ്ങാട് സ്വദേശിയായ പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

പാലായില്‍ സഹപാഠിയെ കൊലപ്പെടുത്തി വിദ്യാര്‍ത്ഥി

പാലാ സെന്‍റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട് മാസങ്ങള്‍ക്കിപ്പുറമാണ് കടുത്തുരുത്തിയിലെ അക്രമസംഭവം. കൂത്താട്ടുകുളം സ്വദേശി അഭിഷേകിന്‍റെ കുത്തേറ്റ് തലയോലപ്പറമ്പ് സ്വദേശിനിയായ നിതിനയാണ് മരിച്ചത്. ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിലെ കൊലപാതകം.

അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക്  വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിതിനയും അഭിഷേകും തമ്മിൽ രണ്ടു കൊല്ലമായി അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നുമാണ് സഹപാഠികള്‍ പറയുന്നത്.

click me!