
മാന്നാർ: വെള്ളപ്പൊക്കത്തിൽ കുടിവെള്ള സ്രോതസ്സുകൾ മലിനമായതോടെ മാന്നാറിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 1, 2, 3, 4, 19 വാർഡുകൾ ഉൾപ്പെടുന്ന വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര, ഇരമത്തൂർ, കൊച്ചുതറ, മണപ്പുറം പ്രദേശങ്ങളിലെ ജനങ്ങളാണ് വെള്ളപ്പൊക്ക ദുരിതത്തിൽനിന്ന് കരകയറും മുന്നേ ദിവസങ്ങളായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കിണറുകളിൽ ചെളിയും മാലിന്യങ്ങളും നിറഞ്ഞതോടെ വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ഈ ഭാഗങ്ങളിലേക്ക് പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിയിരുന്നുവെങ്കിലും ഏതാനും ദിവസങ്ങളായി അതും നിലച്ചതോടെയാണ് ജനങ്ങൾ കൂടുതൽ ദുരിതത്തിലായത്. മാന്നാർ പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന പ്രായിക്കര ജലശുദ്ധീകരണ ശാലയിലെ മോട്ടോർ പമ്പ് സെറ്റ് ഹൈ വോൾട്ടേജ് മൂലം തകരാറിലായതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഇതുകാരണം ചെന്നിത്തല പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്.
വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ കുടിവെള്ളം ഇല്ലാത്തത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. 16, 17, 18 വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.
കുടിവെള്ളക്ഷാമം രൂക്ഷമായതോടെ 1, 2, 3, 4 വാർഡുകളിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ടാങ്കറുകളിൽ വെള്ളമെത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടൈറ്റസ് കുര്യൻ, രണ്ടാം വാർഡ് മെമ്പർ ലേഖന കുമാരി എന്നിവർ നേരിട്ടെത്തിയാണ് കുടിവെള്ളം വിതരണം ചെയ്തത്. നാലാം വാർഡിൽ വാർഡ് മെമ്പർ കലാധരൻ കൈലാസവും വലിയ കാനുകളിൽ വെള്ളമെത്തിച്ചു നൽകി. വരും ദിവസങ്ങളിലും പ്രദേശത്ത് ആവശ്യമായ സഹായങ്ങളും തുടർനടപടികളും ഉറപ്പാക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam