
കൊച്ചി: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആലുവ എടത്തല ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും ബാനറുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ. വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ഇവ വലിയ അപകടസാധ്യത ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. കോടതി ഉത്തരവുകൾ പ്രകാരം പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഇത്തരം ബോർഡുകളും കട്ടൗട്ടുകളും ബന്ധപ്പെട്ട ക്ലബ്ബുകളോ വ്യക്തികളോ മുൻകൈ എടുത്ത് 24 മണിക്കൂറിനകം നീക്കം ചെയ്യണം.
നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്യാത്തപക്ഷം പഞ്ചായത്ത് നേരിട്ട് ഇവ പൊളിച്ചുമാറ്റും. എന്നാൽ ഇതിനായി വരുന്ന മുഴുവൻ ചെലവ് തുകയും ബന്ധപ്പെട്ട വ്യക്തികളിൽ നിന്നോ ക്ലബ്ബുകളിൽ നിന്നോ ഈടാക്കുന്നതായിരിക്കും. അനുസരിക്കാത്തവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ആവേശം തെരുവുകളിൽ കട്ടൗട്ടുകളായും ഫ്ലക്സുകളായും നിറഞ്ഞ പശ്ചാത്തലത്തിലാണ്, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി എടത്തല ഗ്രാമപഞ്ചായത്ത് ഈ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. സമയപരിധി ഇന്ന് അവസാനിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam