
ഹരിപ്പാട്: മോഷണം പോയ മത്സ്യബന്ധന വള്ളത്തിന്റെ എൻജിൻ ഉടമ തന്നെ അന്വേഷിച്ചു കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ആറാട്ടുപുഴ വലിയഴീക്കൽ ചന്ദ്രവിലാസത്തിൽ ജ്യോതിഷ് കുമാറാണ് രണ്ടര വർഷത്തിനു ശേഷം തന്റെ നഷ്ടപ്പെട്ട എൻജിൻ കണ്ടെത്തിയത്. 2021-ഓഗസ്റ്റ് അവസാനമാണ് വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന എൻജിൻ മോഷണം പോയത്. ഈ സംഭവത്തിൽ അന്ന് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരുന്നു. മോഷണം പോയ നാൾമുതൽ എങ്ങനെയും എൻജിൻ വീണ്ടെടുക്കണമെന്ന വാശിയിലായിരുന്നു ജ്യോതിഷ് കുമാർ.
അന്ന് മുതൽ തീരത്തു നിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ കൃത്യമായി ശ്രദ്ധിക്കുമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ഒന്നര മാസത്തിനുളളിൽ വട്ടച്ചാൽ ഭാഗത്ത് നിന്നു അഞ്ച് എൻജിനുകൾ നഷ്ടപ്പെട്ടുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത്. ഈ മോഷണങ്ങളിൽ ഒരു യുവാവിനെ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. വട്ടച്ചാലിൽ മോഷണം നടത്തിയിരുന്നുവെന്ന് കരുതുന്ന യുവാവ് രണ്ടരവർഷം മുൻപ് ഒരു എൻജിൻ അയൽവാസിയായ മറ്റൊരാൾക്ക് വിറ്റിരുന്നതായി ജ്യോതിഷ് കുമാർ അറിഞ്ഞു. ഇത് വാങ്ങിയ രാമഞ്ചേരി സ്വദേശിയെ അന്വേഷിച്ചെത്തിയപ്പോൾ എൻജിൻ വർക്ക് ഷോപ്പിലാണെന്നാണ് പറഞ്ഞത്. എൻജിൻ വാങ്ങാനെത്തിയതെന്നാണ് വീട്ടുകാരെ ജ്യോതിഷ് കുമാർ ധരിപ്പിച്ചത്.
ജ്യോതിഷ് കുമാര്‍ കണ്ടെത്തിയ തന്‍റെ എന്‍ജിന്‍
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എൻജിൻ കണ്ടെത്തിയത്. പുറത്തുളള എൻജിൻ നമ്പർ മായ്ച്ചിരുന്നു. എന്നാൽ, കവചത്തിനുളളിൽ ഒരു നാണയത്തിന്റെ വലിപ്പത്തിൽ എൻജിൻ നമ്പർ പതിച്ചിരുന്നത് മായിക്കാൻ കഴിഞ്ഞിരുന്നില്ല. എൻജിൻ വാങ്ങിയ ബില്ലുമായി ഒത്തു നോക്കി തന്റെ നഷ്ടപ്പെട്ട എൻജിൻ തന്നെയെന്ന് ഉറപ്പാക്കിയശേഷം വിവരം പോലീസിനെ അറിയിച്ചു. തൃക്കുന്നപ്പുഴ പൊലീസെത്തി എൻജിൻ കസ്റ്റഡിയൽ എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേണം നടത്തിവരികയാണെന്നാണ് പൊലീസ് പറഞ്ഞു. സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്താൽ മാത്രമേ കൂടുതൽ അറിയാൻ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Read More..... കുപ്പി പെട്രോൾ ഒഴിച്ച് ഇറക്കത്തിൽ സ്റ്റാർട്ട് ചെയ്തപ്പോൾ തീപിടിച്ചോ? ഇടുക്കിയിലെ യുവാവിന്റെ മരണത്തിൽ സംശയം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam