
പാലക്കാട്: കുമരനെല്ലൂരിൽ അവിവാഹിതരും വിവാഹിതരും തമ്മിൽ ഫുട്ബോൾ മത്സരം നടത്തി. കുമരനല്ലൂർ ഫുട്ബോൾ ഗ്രൗണ്ട് (കെഎഫ്‌ജി) ടീം എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് ഈ വേറിട്ട മത്സരം സംഘടിപ്പിച്ചത്. നല്ലൂർ സ്കൂൾ ഗ്രൌണ്ടിൽ നടന്ന ടൂർണമെൻറിൽ അവിവാഹിതരുടെ ടീം ആണ് വിജയികളായികളായത്. മത്സരത്തിൽ വിവാഹിതർ പൊരുതിത്തോറ്റു. കാൽപ്പന്ത് കളിയെ ജീവശ്വാസം പോലെ നെഞ്ചേറ്റിയ കുമരനല്ലൂരിലെ പഴയ തലമുറയും പുതുതലമുറയും തമ്മിലായിരുന്നു ആവേശം ചോരാത്ത മത്സരം നടന്നത്. അവസാന നിമിഷം ഒരു ഗോളിനാണ് വിവാഹിതരുടെ ടീം കീഴടങ്ങിയത്.
സ്കൂൾ തലം മുതൽ സംസ്‌ഥാന തലം വരെ നേട്ടം കൊയ്‌ത ഒട്ടേറെ മികച്ച ഫുട്ബോൾ താരങ്ങൾ കളിച്ച് വളർന്ന കുമര നല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ് ഇതിനായി തെരഞ്ഞെടുത്തത്. 250ലധികം പേരാണ് കൂട്ടായ്മയിലുള്ളത്. ഓരോ വർഷവും വ്യത്യസ്‌തമായ രീതിയിലാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും കുമരനല്ലൂർ എജെബി സ്‌കൂൾ അധ്യാപകനും മികച്ച കായികപ്രേമിയും കൂടിയായ കെ. നൂറുൽ അമീൻ പറഞ്ഞു. ഇത്തവണ വിവാഹിതരുടെ ടീമിന് പുറമെ കാണികളും കായിക പ്രേമികളും വരെ കെജിഎഫിന്റെ ജഴ്സി അണിഞ്ഞാണ് കളിസ്‌ഥലത്തെത്തിയിരുന്നത്. കുമരനല്ലൂർ സന്തോഷ് ക്ലബ്ബാണ് ഇത്തവണ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചത്. പഴയ കാല കളിക്കാരനായിരുന്ന അടുത്തിടെ മരണമടഞ്ഞ കണ്ണാന്തളി പറമ്പിൽ ഗോപിയുടെ കുടുംബത്തിന് അരലക്ഷം രൂപയുടെ സഹായവും ക്ലബ് പ്രഖ്യാപിച്ചു. കളിക്ക് ശേഷം എല്ലാവർക്കും പായസ വിതരണവും ഉണ്ടായിരുന്നു.