
കൊല്ല: അപൂർവ ജനിതക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ ഗൗതം സുരേഷ് അന്തരിച്ചു. പതിനഞ്ച് വയസായിരുന്നു. ആധാർ പുതുക്കാനാവാത്ത ചികിത്സാ സഹായമടക്കം മുടങ്ങിയ ഗൗതമിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കുട്ടിക്ക് ആധാർ കിട്ടിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവേ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം.
പത്താം വയസിലാണ് ശരീരം മുഴുവൻ തളത്തിയ ജനിതക രോഗം ഗൗതമിനെ പിടികൂടുന്നത്. ബയോ മെട്രിക് വിവരങ്ങൾ എടുക്കാനാകാത്ത വിധം അവശനായ ഗൗതമിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പിന്നാലെ ആധാർ അതോറിറ്റി ഉദ്യോഗസ്ഥരും അക്ഷയ ജീവനക്കാരും നേരിട്ടെത്തിയാണ് അഞ്ചാം വയസിലെടുത്ത ആധാർ കാർഡ് പുതുക്കി നൽകിയത്. ഇതോടെ സ്കോളർഷിപ്പ് സഹായം കിട്ടി. ഇതിനടയിലാണ് ആരോഗ്യസ്ഥിതി കൂടുതൽ വഷളായി ഗൗതം മരണത്തിന് കീഴടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ആധാർ അതോറിറ്റി അധികൃതർ നേരിട്ടെത്തിയാണ് ഗൗതമിന്റെ രജിസ്ട്രേഷൻ പുതുക്കിയത്. കുമരകത്തെ ജോസി മോളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറം ലോകം അറിഞ്ഞതിന് പിന്നാലെയുണ്ടായ കേന്ദ്ര ഇടപെടലാണ് സമാന അവസ്ഥയിലുള്ള അനേകർക്ക് ആശ്വാസമായത്.
ഗൗതമിന്‍റെ അച്ഛന്‍ സുരേഷിന്‍റെ നിസ്സഹായത വാര്‍ത്തയായതിന് പിന്നാലെയാണ് അധികാരികള്‍ ഇടപെട്ടത്. വിരലടയാളവും കണ്ണിന്റെ ബയോമെട്രിക് വിവരവും പോലും എടുക്കാനാകാതെ അവശനായ 15 കാരനായ ഗൗതമിന്‍റെ കുടുംബത്തിന് ഒടുവിൽ സഹായമെത്തുകായായിരുന്നു. ഗൗതമിന്റെ അഞ്ചാം വയസിലെടുത്ത ആധാർ 10 വർഷത്തിന് ശേഷം പുതുക്കാൻ ശ്രമിച്ചപ്പോഴുണ്ടായ നൂലാമാലകളെല്ലാം ഒറ്റ ദിവസം കൊണ്ട് തീർന്നെങ്കിലും പ്രാർത്ഥനകൾ വിഫലമാക്കി ഗൗതം വിട്ടുപിരിഞ്ഞ വാർത്തയാണ് പുറത്തുവരുന്നത്.
വിരലുകളിലും കണ്ണിനും ജനിതക രോഗം, ആധാര്‍ പുതുക്കാനാകാതെ ഗൗതം; അധികാരികളുടെ ഇടപെടല്‍ കാത്ത് കുടുംബം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam