
തിരുവനന്തപുരം: അയ്യപ്പ താവളത്തിന് മുന്നില്‍ നിന്ന് പരസ്പരം തല്ലുകൂടിയ യുവാക്കാള്‍ ഗുരുസ്വാമിയെ അക്രമിച്ചു. പരസ്പരമുള്ള വഴക്കിനിടെ ഇവരില്‍ ഒരാള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ച് വച്ച വിളക്കില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കാട്ടാക്കട പൂഴനാട് 15 ലേറെ വർഷമായി അന്നദാനം നടത്താറുള്ള അയ്യപ്പ താവളത്തിൽ കിടന്നുറങ്ങിയ ഗുരുസ്വാമി ശ്രീകുമാറിന് നേരെയാണ് നാല് യുവാക്കൾ അടങ്ങിയ സംഘം ചൊവാഴ്ച രാത്രി 11.30 ഓടെ ആക്രമണം നടത്തിയത്.
സ്ഥലത്തെത്തിയ യുവാക്കൾ അയ്യപ്പ തവളത്തിന് മുൻവശത്ത് തമ്മിൽ അടിപിടി കൂടുകയും അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ കത്തിച്ചിരുന്ന നിലവിളക്കിൽ നിന്ന് ബീഡി കത്തിക്കുവാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം ഇത് തടയാന്‍ ശ്രമിച്ച ഗുരു സ്വാമിക്ക് നേരെ കത്തിച്ചാൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ച് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുരുസ്വാമിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കാട്ടാക്കട പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. തിരുണ്ടിയിലെ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്. ഈ വിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്: മാങ്ങ പറിച്ചതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam