മാങ്ങ പറിച്ചതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.
കായംകുളം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഇതിനിടെ മൂന്നാറില്‍ പൊലീസ് ഉദ്യോഗസ്ഥന് അഞ്ചംഗ സംഘത്തിന്‍റെ മർദ്ദനമേറ്റു. ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ വിഷ്ണുവിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നെ രാത്രി കാർത്തിക മഹോത്സവത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണ ചുമതല നിർവഹിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിലെ പ്രതികളായ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി മൂന്നാർ പൊലീസ് സിഐ മനീഷ് കെ പൗലോസ് അറിയിച്ചു.കാര്‍ത്തിക മഹോല്‍സവവുമായി ബന്ധപ്പെട്ട് മൂന്നാറിലെ തിരക്ക് നിയന്ത്രിക്കാന്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിൽ അറസ്റ്റിലായ അഞ്ചംഗ സംഘം സഞ്ചരിച്ച ഓട്ടോറിഷ നിയന്ത്രണം ഭേദിച്ച് മുന്നോട്ട് പോയി. ഇതോടെ വിഷ്ണുവും മറ്റൊരു പോലീസുകാരനും ചേർന്ന് ഓട്ടോറിക്ഷ തടഞ്ഞു. ഇതില്‍ പ്രകോപിതനായ ഓട്ടോറിക്ഷയിലെ അഞ്ച് പേരിൽ ഒരാൾ വിഷ്ണുവിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൂന്നാർ സ്വദേശികളായ സുരേഷ് കണ്ണൻ, ദീപന്‍, മുകേഷ്, രാജേഷ്, വേലൻ എന്നിവരാണ് പിടിയിലായത്. സര്‍ക്കാർ ഉദ്യോഗസ്ഥന്‍റെ കൃത്യനിര്‍വഹണം തടസപെടുത്തിയതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും വിവിധ വകുപ്പുകള്‍ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.