കൊല്ലം പുനലൂരിൽ ശാസ്താ ബിൽഡിങ്ങിലെ മൂന്നു കടകൾ കുത്തിത്തുറന്ന് മോഷണം. സിസിടിവി ക്യാമറ ദിശമാറ്റിയ മോഷ്ടാവ്, ശാസ്താ ഇലക്ട്രോണിക്സിൽ നിന്ന് 15,000 രൂപയും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു. മോഷണത്തിന് പിന്നിൽ പരിചിതനായ ആളാകാമെന്ന് കടയുടമ സംശയം പ്രകടിപ്പിച്ചു.

കൊല്ലം: പുനലൂർ എസ്ബിഐക്ക് സമീപം ശാസ്താ ബിൽഡിങ്ങിൽ മോഷണം. പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൂന്നു കടകളുടെ പൂട്ട് പൊളിച്ചു. ശാസ്താ ഇലക്ട്രോണിക്സ് എന്ന കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ചെറുവക ഇലക്ട്രാണിക് സാധനങ്ങളും മോഷ്ടിച്ചു. സിസിടിവി കമ്പി വടി കൊണ്ട് എതിർ ദിശയിലേക്ക് തിരിച്ചുവെച്ച ശേഷമാണ് മോഷണം നടത്തിയത്. രണ്ടാം തവണയാണ് ഇതേ സ്ഥാപനത്തിൽ കള്ളൻ കയറുന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തലേദിവസമായിരുന്നു മോഷണം.കടയുടമയുടെ മകൻറെ വിവാഹമായിരുന്നു തലേദിവസം. ഇക്കാര്യങ്ങളെല്ലാം കൃത്യമായ് അറിയാവുന്ന പരിചിതനായ ആളാകാം മോഷണം നടത്തിയതെന്നാണ് കടയുടമ പറയുന്നത്. പോലീസും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. 

അതേ സമയം, പുനലൂരിലും പരിസരത്തും പലയിടങ്ങളിലായി മോഷണം പെരുകുമ്പോഴും തടയാൻ പോലീസിനെ കഴിയുന്നില്ലന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എസ് നൗഷാദ് ആരോപിച്ചു .