
കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടർന്ന് വീട്ടമ്മ വെന്തുമരിച്ചു. ചപ്പമല സ്വദേശി പൊന്നമ്മ കുട്ടപ്പൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ പൊന്നമ്മയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊട്ടിയൂർ വനത്തിലേക്ക് പടർന്ന തീ പിന്നീട് ഫയർ ഫോഴ്സ് സംഘമെത്തി വെള്ളമൊഴിച്ച് അണച്ചു.
വേനൽക്കാലം തുടങ്ങിയതോടെ സംസ്ഥാനത്തെമ്പാടും കനത്ത ചൂടാണ് പകൽ സമയത്ത് നേരിടുന്നത്. ഇന്ന് തൃശ്ശൂർ മാളയിൽ ബിലീവേഴ്സ് ആശുപത്രിക്ക് പുറകിൽ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള 35 ഏക്കർ പാടത്ത് തീ പടർന്നിരുന്നു. തരിശായി കിടന്ന പ്രദേശമാകെ പുൽച്ചെടികളും കുറ്റിച്ചെടികളുമായിരുന്നു. എല്ലാം തീയെടുത്തു. എന്നാൽ ആർക്കും പൊള്ളലേറ്റതായി വിവരമില്ല. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.