
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതോടെ കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതിയെ വീണ്ടും പിടികൂടി പൊലീസ്. നാരുവാമൂട് മുക്കംപാലമൂട് രാമരശ്ശേരിക്കോണം സ്വദേശി അച്ചു വിൻസിയെയാണ് ബാലരാമപുരം പൊലീസ് കുടുക്കിയത്. കാപ്പ കേസിന്‍റെ ലംഘനം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉത്തരവ് നിലവിൽ ഇരിക്കെ അത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാൾ ബാലരാമപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊലപാതക ശ്രമം, എൻഡിപിഎസ് തുടങ്ങിയ കേസുകളിൽ പ്രതിയാണ് അച്ചു വിൻസി. സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥിന്‍റെ നേതൃത്വത്തിലുളള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേ സമയം, തിരുവനന്തപുരത്ത് തന്നെ ആര്യങ്കോട് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി കൈലി കിരൺ പിടിയിൽ. കാട്ടാക്കടയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. അഭിഭാഷകനെ കാണാനെത്തിയ കിരണിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ കിരണിനെ നാടു കടത്തിയിരുന്നു. നാട്ടിലെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ച് കടന്നത്. കിരണിന് നേര്‍ക്ക് പൊലീസ് വെടിയുതിര്‍ത്തു. എസ് എച്ച് ഒ തൻസീം അബ്ദുൽ സമദ് ആണ് വെടിയുതിർത്തത്. 12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. കാപ്പ വകുപ്പ് ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പൊലീസ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനുമാണ് കിരണിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam