കൊല്ലം സ്വദേശിനിയെ കാസർകോട് മരിച്ച നിലയിൽ കണ്ടെത്തി, തുണിയിൽ പൊതിഞ്ഞ്, കഴുത്തിൽ കുരുക്ക്; ഭർത്താവിനെ കാണാനില്ല

By Web TeamFirst Published Feb 1, 2023, 10:34 PM IST
Highlights

28 വയസുകാരിയായ നീതുവിന്‍റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു കണ്ടെത്തിയത്

കാസർകോട്: കാസർകോട് ബദിയടുക്ക ഏൽക്കാനത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ചത്. ഇവരുടെ ഭർത്താവിനെ കാണാതായിട്ടുണ്ട്. 28 വയസുകാരിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കഴുത്തിൽ തുണി കൊണ്ട് കുരുക്കിട്ടിരുന്നു. ഇവർ താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഫോണിലൂടെ വിശ്വാസം നേടി, കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒടുവിൽ പ്രതി പിടിയിൽ

നീതുവിന്‍റെ ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെ കാണാതായിട്ടുണ്ട്. ഒന്നര മാസം മുമ്പാണ് ഏൽക്കാനത്തെ ഒരു റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി നീതുവും ആന്‍റോയും എത്തിയത്. തിങ്കളാഴ്ച ആന്‍റോ പ്രദേശത്ത് നിന്ന് മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബദിയടുക്ക പൊലീസ്.

അതേസമയം കൊല്ലത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കടയ്ക്കലിൽ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. കോട്ടപ്പുറം സ്വദേശിനി ഷീലയെ ആണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്കുള്ള വഴിയിലെ റബ്ബർ മരത്തിലാണ് 51 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാൻ ഷീലയുൾപ്പടെയുള്ള ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. അവിടെ വച്ച് ബന്ധു ഷീലയെ മര്‍ദ്ദിച്ചിരുന്നതായി കുടുബം പറയുന്നു. ഇതിൽ വീട്ടമ്മ മനോവിഷമത്തിലായിരുന്നു. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു.

ബന്ധുക്കളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി ഷീലയുടെ അമ്മ പറഞ്ഞു. മകളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നും ഷീലയുടെ കുടുംബം നിലപാടെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര ഡി വൈ എസ് പിയെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കുടുംബം വഴങ്ങിയത്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കൽ പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു അറിയിച്ചു.

click me!