
ഒറ്റപ്പാലം(പാലക്കാട്): സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്റസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു. 12 കാരൻ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്. മദ്റസ വിട്ട് വീട്ടിലേക്ക് നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം. പ്രദേശത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു. ആലുവ നെടുവന്നൂരിലും രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. റോഡിൽ നിൽക്കുന്നതിനിടെയാണ് ഇരുവർക്കും കടിയേറ്റത്. തുടർന്ന് ഓടിപ്പോയ നായക്കായി നാട്ടുകാർ തെരച്ചിൽ തുടങ്ങി. കടിയേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
ആലുവ നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയടെ കടിയേറ്റത്. നെടുന്നൂരിൽ തൈക്കാവിന് സമീപം റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.
തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ സ്വീകരിച്ചു. തെരുവുനായ പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ഓടിരക്ഷപ്പെട്ട തെരുവുനായക്കായി നാട്ടുകാർ തെരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയില്‍ നായയുടെ കടിയേറ്റ 12കാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. വാക്സിനെടുത്തിട്ടും അഭിരാമിക്ക് പേവിഷ ബാധയേറ്റു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേര്‍ മരണത്തിന് കീഴടങ്ങി. പേവിഷത്തിനെതിരെയുള്ള വാക്സീന്‍ സ്വീകരിച്ചിട്ടും ചിലര്‍ മരിച്ചത് ആശങ്കക്കിടയക്കായിരുന്നു. കടുത്ത വിമര്‍ശത്തിന് പിന്നാലെ പേവിഷ ബാധയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചു.
നായകളുടെ വന്ധ്യംകരണം:കർമപദ്ധതി ഉത്തരവിറക്കാതെ സർക്കാർ,വളർത്ത് നായക്കളുടെ ലൈസൻസ് പദ്ധതിയും പാളി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam