
തിരുവനന്തപുരം: അസം സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ കൈമനം വിവേക് നഗറിൽ വാടകക്ക് താമസിക്കുന്ന നാന എന്നു വിളിക്കുന്ന സുജിത് ദാസ് (43) നെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ കരുനാഗപ്പള്ളി സ്വദേശി ദീപുവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
സംഭവം ഇങ്ങനെ
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള 3 അംഗ സംഘം യുവതി താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തൊഴിൽ സംബന്ധമായി പ്രതികൾ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കോവളം എസ് എച്ച് ഒ ബിജോയ്, എസ് ഐ അനീഷ് കുമാർ, സി പി ഒ മാരായ ഷൈൻ ജോസ്, സെൽവദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിലായി എന്നതാണ്. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് അനുസരിച്ച് പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെൺകുട്ടിയെ അരുൺ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അരുണിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുൺ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam