
മലപ്പുറം: മുൻ പരിചയത്തിന്റെ പേരിൽ യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂർ കിഴക്കുപറമ്പ് പാറക്കോടൻ വീട്ടിൽ ഡാനിഷ് മുഹമ്മദിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഡാനിഷ് മുഹമ്മദ് മുൻപരിചയത്തിന്റെ പേരിൽ ഏപ്രിലിൽ പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പൊലീസിൽ പരാതി നൽകാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസിൽപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നൽകാതെ പിന്മാറുകയായിരുന്നു.
ഇതിന് പിന്നാലെയും യുവാവ് അതിക്രമം തുടർന്നു. ജൂൺ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തിൽവെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഒരുവർഷം മുമ്പ് യുവതിയും ജോലി ചെയ്തിരുന്നു.
മറ്റൊരു സംഭവത്തിൽ ബലാത്സംഗ കേസ് എടുത്തതിനെ തുടർന്ന് മുങ്ങിയ പ്രതിയെ മാസങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. പത്തനംതിട്ട മെഴുവേലി സ്വദേശി ലിജുവാണ് അറസ്റ്റിലായത്. നാലു മാസം മുൻപാണ് ലിജുവിനെതിരെ ഇലവുംതിട്ട പൊലീസ് കേസെടുത്തത്. അന്ന് മുങ്ങിയ പ്രതിയെ പിന്നീട് പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി കോട്ട എന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ലിജുവിനെ ആറന്മുള പൊലീസ് കസ്റ്റിഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ബലാത്സംഗ കേസ് പ്രതിയാണെന്ന് മനസ്സിലായത്. കേസ് എടുത്ത് മാസങ്ങൾ കഴിഞ്ഞും പ്രതിയെ പിടികൂടാത്തതിൽ ഇലവുംതിട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി മറ്റൊരു സ്റ്റേഷൻ പരിധിയിൽ ഇയാൾ പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam