
പാലക്കാട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുള്ള സ്വകാര്യ മസാജ് ആൻറ് ആയുർവേദിക് ബ്യൂട്ടി ക്ലിനിക്കിൽ നിന്ന് 40,000 രൂപയുടെ സാധനങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതി റിമാൻഡിൽ. പൊള്ളാച്ചി എംജിആർ കോളനി സ്വദേശി വെട്രിവേലാണ് (28) ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. പാലക്കാടും പരിസര പ്രദേശങ്ങളിലും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. സ്റ്റേറ്റ് ബസ് കയറി വെട്രിവേൽ മോഷണത്തിനായി കേരളത്തിലേക്ക് വരികയാണ് പതിവ്. മോഷ്ടിച്ച പണവുമായി മസാജ് സെൻററുകളിലും ബ്യൂട്ടി ക്ലിനിക്കുകളിലും ആയുർവേദ സുഖ ചികിത്സാ കേന്ദ്രങ്ങളിലും പോകും.
പിന്നാലെ വീണ്ടും നാട്ടിലേക്ക് ബസ് കയറും. ഇതാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ആറിന് തിങ്കളാഴ്ച നീണ്ട ഇടവേളക്കു ശേഷം വെട്രിവേൽ പാലക്കാടെത്തിയത്. തമിഴ്നാട്ടിലെ മോഷണ ശേഷം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻറിലെത്തിയത് പുലർച്ചെ 5.30 ന്. നേരെ പോയത് സ്ഥിരം പോകാറുള്ള സ്റ്റാൻറിനടുത്തെ സ്വകാര്യ ഹോട്ടലിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി ക്ലിനിക്കിലേക്ക്. പൂട്ടിയിട്ട ബ്യൂട്ടിക്ലിനിക്കിന് മുന്നിൽ ഏറെ നേരമിരുന്നു. ഇതിനിടയിലാണ് കസേരക്കരികിലെ ചെടിച്ചട്ടിക്കടിയിൽ താക്കോൽ ശ്രദ്ധയിൽപ്പെട്ടത്.
താക്കോലെടുത്ത് സ്ഥാപനം തുറന്ന് അകത്തുകയറി. റിസപ്ഷനിലെ മേശയിലുണ്ടായിരുന്ന 25000 രൂപ, മൊബൈൽ ഫോൺ, മസാജിനുപയോഗിക്കുന്ന ഓയിൽ, ക്രീം, കോണ്ടം ഉൾപ്പെടെ വസ്തുക്കളെടുത്ത ശേഷം പൊള്ളാച്ചിയിലേക്ക് തന്നെ മടങ്ങി. സിസിടിവി കേന്ദ്രീകരിച്ച് പാലക്കാട് ടൌൺ സൌത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയത് കൂസലില്ലാതെയാണ് വെട്രിവേൽ പൊലീസിന് മുന്നിൽ വിവരിച്ചത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam