
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിയ്ക്ക് 31 വര്‍ഷം കഠിന തടവ്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടില്‍ എം സഫീറിനെ(43)യാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലും അതിജീവിതയെ ഓട്ടോറിക്ഷയില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. എടവണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ ബാബുവാണ് അന്വേക്ഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 22 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ എന്‍ മനോജ് ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam