
മലപ്പുറം: നാഗർകോവിലിലെ ഇരട്ടക്കൊലപാതക കേസിൽ ജയിലില്‍ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വർഷങ്ങൾക്ക് ശേഷം പൂക്കോട്ടുംപാടം പൊലീസിന്‍റെ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദി(48)നെയാണ് പൂക്കോട്ടുംപാടം ചുള്ളിയോട് നിന്ന് പൊലീസ് പിടികൂടിയത്. 2005 -ൽ കന്യാകുമാരി - നാഗർകോവിലിൽ ഭൂത പാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വ്യാപാര പങ്കാളികൾ തമ്മിലുള്ള ബിസിനസ്സ് തർക്കത്തിന്‍റെ പേരിൽ അടിപിടി നടന്നിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ ഒരു വിഭാഗം എതിർ ചേരിയിലെ രണ്ട് പേരെ ഒരേ ദിവസം, രണ്ട് സ്ഥലത്ത് വെച്ചായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
ഈ കേസിലൊന്നിൽ മൂന്നാം പ്രതിയും മറ്റൊന്നിൽ ആറാം പ്രതിയുമായി പിടിയിലായി നാഗർകോവിൽ ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് ഇപ്പോള്‍ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി വർഷങ്ങൾക്ക് മുമ്പ് ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിംഗ് ജോലി ചെയ്ത് കുടുംബ സമേതം ചുള്ളിയോട് രഹസ്യമായി കഴിഞ്ഞു വരുന്നതിനിടെ വിദേശത്തേക്കും ജോലി തേടി പോയിരുന്നു. അടുത്തിടെയാണ് ഇയാള്‍ പ്രവാസ ജീവിതം മതിയാക്കി തിരിച്ച് നാട്ടിലെത്തിയത്. ഇതിനിടെ പ്രതിയുടെ മുൻകാല കിമിനൽ പാശ്ചാത്തലത്തെ കുറിച്ച് പൂക്കോട്ടുപാടം ഇൻസ്‌പെക്ടർ സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ് ഐമാരായ എം അസ്സൈനാർ, ശശികുമാർ, എ എസ് ഐമാരായ ശ്യാംകുമാർ സൂര്യകുമാർ, അജീഷ്, ലിജിഷ്, നൗഷാദ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഇപ്പോള്‍ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam