
ഹരിപ്പാട് : ആലപ്പുഴയില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയിൽ. ഹരിപ്പാട് ഡാണാപ്പടിയിലെ മംഗല്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി പെരുമ്പട്ടി മാടത്തുങ്കൽ വീട് ജെഫിൻ ടി ജോൺ (23) ആണ് ഹരിപ്പാട് പൊലീസിന്‍റെ. റിസോർട്ടിൽ നിന്നും 2021 നവംബർ എട്ടിനാണ് 52.4 ഗ്രാം എംഡിഎംഎയുമായി ഏഴ് യുവാക്കളെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്നെത്തിച്ച എം.ഡി.എം.എ. ചില്ലറവില്‍പ്പനയ്ക്കായി വീതംവെക്കുന്നതിനിടെയാണു പൊലീസ് പ്രതികളെ പൊക്കിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റിസോര്‍ട്ടില്‍ പരിശോധന നടത്തിത്. പ്രതികളുടെ മൊബൈല്‍ ഫോണുകളിലെ വാട്സാആപ്പ് ചാറ്റുകളും, ഗൂഗിൾ പെയ്മെന്റും പരിശോധിച്ചതിൽ നിന്നുമാണ് ജെഫിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കേസിലെ പതിനാലാം പ്രതിയാണ് ജെഫിന്‍. തിരുവല്ലയിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. റിസോർട്ടിൽ നിന്നും എംഡിഎംഎ വാങ്ങി വില്പനയ്ക്കായി ഇയാൾ തിരുവല്ലയ്ക്ക് കൊണ്ടുപോയി എന്നാണ് ഒന്നാം പ്രതിയുടെ മൊഴി.
പൊലീസ് അന്വേഷണത്തിൽ ഇത് ശരിയാണെന്ന് വ്യക്തമായതോടെയാണ് ജെഫിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ മൂന്നുപേർ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് എം.ഡി.എം.എ.യുടെ മൊത്തക്കച്ചവടം നടത്തിവന്ന നൈജീരിയന്‍ സ്വദേശി ജോണ്‍ കിലാച്ചി ഒഫറ്റോ (ജി. മണി-26), തിരുപ്പൂര്‍ സ്വദേശികളായ വടിവേല്‍ (43), മഹേഷ്‌കുമാര്‍ (27) എന്നിവരെയാണു പിടികൂടിയത്. പ്രതികളെ ഹരിപ്പാട് കോടതി റിമാന്‍ഡുചെയ്തു. ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ശ്യാംകുമാർ വിഎസ്, സബ് ഇൻസ്പെക്ടർ സൗവ്യ സാചി, സിപിഒ മാരായ അജയൻ, നിഷാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More : ട്രെയിനിൽ കടത്തിയ 10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam