
കൊല്ലം: ക്ഷേത്രത്തിൽ ഭക്തൻ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച ക്ഷേത്ര പൂജാരിയും കൂട്ടാളിയും അറസ്റ്റിൽ. മാമ്പഴത്തറ ദേവീക്ഷേത്രത്തിലെ പൂജാരി മാന്നാർ പുറത്തിക്കോട് പാക്കോട് മഠത്തിൽ മധുസൂദന ശർമ്മ (40), കൂട്ടാളിയായ തട്ടാരമ്പലം സ്വദേശി ഗംഗ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടയിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് സ്വദേശിനി രേഷ്മ ബാബു വഴിപാടായി സമർപ്പിച്ച 16.239 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൂജാരി അപഹരിച്ചെടുത്തത്. വിപണി വില അനുസരിച്ച് മാലയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
ക്ഷേത്രത്തിലെ സ്വർണം കാണാതായതിനെ തുടർന്ന് ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് മധുസൂദന ശർമ്മയെ ക്ഷേത്ര ചുമതലകളിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് സ്വർണമാല സമർപ്പിച്ച ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തിൽ മധുസൂദന ശർമ്മ കൂട്ടാളിയായ ഗംഗയ്ക്ക് മാല കൈമാറിയതായും ഇവർ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് പണയപ്പെടുത്തുകയും ചെയ്തതായും കണ്ടെത്തി. കായംകുളത്തുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലാണ് മാല പണയപ്പെടുത്തിയത്. ഇരുവരും കുറ്റസമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam