
മലപ്പുറം: വീട് പൂട്ടി വീട്ടുകാര്‍ താക്കോല്‍ പിന്‍വശത്ത് ബക്കറ്റിന്റെ ചുവട്ടില്‍ വെച്ച താക്കോല്‍ ഉപയോഗിച്ച് മോഷണം. മലപ്പുറം വള്ളിക്കുന്ന് വെള്ളേപാടത്ത് പുതുകുളങ്ങര ഷൈലോറിന്റെ വീട്ടിലാണ് സംഭവം. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നാല്‍ എളുപ്പം കിട്ടാന്‍ വേണ്ടിയാണ് ബക്കറ്റിന്‍റെ ചുവട്ടിൽ ഇത്തരത്തില്‍ താക്കോല്‍ വച്ച് പോകാറുള്ളത്. എന്നാൽ ഇക്കുറി മക്കളെത്തും മുന്നേ മോഷ്ടാവ് എത്തി. ബക്കറ്റിന്റെ ചുവട്ടില്‍ വെച്ച താക്കോല്‍ മോഷ്ടാക്കള്‍ എടുത്ത് വാതില്‍ തുറന്ന് പണവും സ്വർണവും കൈക്കലാക്കി കടന്നുകളഞ്ഞു.
5000 രൂപയും അലമാരയില്‍ സൂക്ഷിച്ച കാല്‍പവന്‍ തൂക്കം വരുന്ന സ്വര്‍ണകമ്മലുമാണ് നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ സൈക്കിള്‍ വാങ്ങാന്‍ വേണ്ടി മാറ്റിവെച്ച പണമാണ് മോഷണം പോയതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി തെളിവെടുത്താണ് മടങ്ങിയത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇത്തരത്തില്‍ നിരവധി വീടുകളില്‍ മോഷണം നടന്നിരുന്നു. വാതിലുകള്‍ തകര്‍ത്തും ഒളിപ്പിച്ചുവെച്ച താക്കോല്‍ കണ്ടെത്തിയുമാണ് മോഷണം നടത്തിയത്.
അതേസമയം മലപ്പുറത്ത് നിന്ന് ഇന്നലെ പുറത്തുവന്ന മറ്റൊരു വാർത്ത അന്വേഷണം അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിലായി എന്നതാണ്. തെളിയിക്കാൻ ആകില്ലെന്നറിയിച്ച് കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലാണ് പൊലീസ് പ്രതിയെ ബൈക്ക് സഹിതം പിടികൂടിയത്. പട്ടാമ്പി ഓങ്ങല്ലൂര്‍ കുന്തക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (37) ആണ് മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്. 2021 ഡിസംബര്‍ 26 നാണ് വീടിന്‍റെ പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയത്. വിവരമൊന്നും ലഭിക്കാത്തതിനാല്‍ 2022 ജൂലൈ എട്ടിന് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ മാസം 17ന് കോഴിക്കോട് കടലുണ്ടി പാലത്തിനടുത്തുള്ള സി സി ടി വി ക്യാമറയില്‍ ബൈക്കിന്റെ ദൃശ്യം പതിഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam