
തൃശൂര്‍:തൃശൂർ പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പൂച്ചകളേയും നായ്ക്കുഞ്ഞുങ്ങളേയും കടത്തിയത്. മുഹമ്മദ് ഹസൻ സ്ഥിരം ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് പെരിങ്ങാവ് എസ് എന്‍ പെറ്റ്സ് ഷോപ്പില്‍ കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.
കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി. സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലായത്. മോഷ്ടിച്ച നായ് കുഞ്ഞുങ്ങള്‍ക്കും പൂച്ചകള്‍ക്കുമുള്ള തീറ്റ വാങ്ങുന്നതിനായി ഇവര്‍ പോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
ഇവര്‍ മോഷ്ടിച്ച നായ് കുഞ്ഞുങ്ങളെയും പൂച്ചകളെയും പൊലീസ് കണ്ടെടുത്തു. ഇവയെ പെറ്റ്ഷോപ്പ് ഉടമയ്ക്ക് കൈമാറി. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാനായതില്‍ സന്തോഷമുണ്ടെന്നും വളര്‍ത്തു മൃഗങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ് പെറ്റ്ഷോപ്പ് ആരംഭിച്ചതെന്നും ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam