
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞു. പെട്ടന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കിയെങ്കിലും തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ പെട്ടന്ന് തന്നെ കടൽ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്. എന്നാൽ ഇന്ന് അനുഭവപ്പെട്ടത് പോലെ ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. രാത്രിയിൽ ശക്തമായ തിരമാലയുണ്ടാവാൻ സാധ്യതയുള്ളതിനാൽ പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പലയിടത്തും മഴ തുടരുന്നു. 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്. മധ്യ-തെക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്. 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി കാലവർഷം രാജ്യത്തിൽ നിന്ന് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നുമാണ് കാലാവസ്ഥ വിഭാഗം വിശദമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam