
പറവൂർ(എറണാകുളം): ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ യു പ്രിയങ്ക (35)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വലതുകാലിന്റെ പാദം അറ്റുപോയ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പറവൂർ മെയിൻ റോഡിൽ മിനി സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം. കച്ചേരിപ്പടി സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ഏഴിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ‘അഞ്ജലി’ ബസ് യാത്രക്കാരെ കയറ്റുന്നതിനായി റോഡിൽ നിർത്തിയിരുന്നു. ഇതിനിടെ അതേദിശയിൽവന്ന പ്രിയങ്കയുടെ സ്കൂട്ടറിനെ ടോറസ് ലോറി മറിക്കടക്കാൻ ശ്രമിക്കുകയും ലോറി സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് വീണു. പ്രിയങ്ക റോഡിലേക്കും തെറിച്ചുവീണു. പിന്നാലെ ടോറസിന്റെ പിൻചക്രം യുവതിയുടെ കാലിലൂടെ കയറിയിറങ്ങുകയും കാൽപാദം അറ്റുപോവുകയുമായിരുന്നു.
പറവൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വലത് കാലിൽ മുട്ടിന് താഴെ ഗുരുതര പരിക്കുണ്ട്. ഇടതുകാലിലും പരിക്കേറ്റിട്ടുണ്ട്. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam