
കണ്ണൂർ: കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തിയതിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഭവതിനെ കണ്ടെത്തിയത്. പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥിയായിരുന്നു ഭവത് മാനവ്.
ഈ മാസം എട്ടിന് സ്കൂളിലേക്ക് ഭവതിന്‍റെ അമ്മയെ അധ്യാപകർ വിളിച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ അധ്യാപകരിൽ നിന്ന് ക്രൂര പീഡനമുണ്ടായെന്ന് ഭവതിന്‍റെ അമ്മ ആരോപിക്കുന്നത്. കുട്ടിക്ക് അടിയുടെ കുറവാണെന്നും നിങ്ങളുടെ മുന്നിലിട്ട് ഭവതിനെ അടിച്ച് ചവിട്ടിക്കൂട്ടണമെന്നും അധ്യാപകർ പറഞ്ഞതായാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.
മരണത്തിന് തലേ ദിവസം സ്കൂളിൽ നിന്ന് അധ്യാപകൻ വിളിച്ചെന്നും ഭീഷണി സ്വരത്തിൽ സംസാരിച്ചെന്നും ആക്ഷേപം. പഠിക്കാൻ പിന്നോട്ടായ കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ ഇടിമുറിയുൾപ്പെടെ സ്കൂളിൽ ഉണ്ടെന്നും ആരോപണമുണ്ടായി. ഇതിന് പിന്നാലെ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് അമ്മ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകിയിരുന്നു. വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായെത്തിയതോടെയാണ് വകുപ്പുതല നടപടി. അധ്യാപകരായ ഗിരീഷ്, ആനന്ദ്, അനീഷ് എന്നിവരെയാണ് പതിനഞ്ച് ദിവസത്തേക്ക് ഹയർസെക്കന്‍ററി മേഖലാ ഉപമേധാവി സസ്പെൻഡ് ചെയ്തത്. ഫിസിക്സ്, ബോട്ടണി, ഗണിത ശാസ്ത്രം അധ്യാപകർക്കാണ് സസ്പെൻഷൻ നൽകിയിട്ടുള്ളത്.