
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോൾ പമ്പിൻ്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരൻ പിന്നിൽ വാഹനമുണ്ടോയെന്ന് നോക്കാതെ പമ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതും ഇദ്ദേഹത്തെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചു വലത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പമ്പിൻ്റെ മുൻഭാഗത്തേക്ക് ഇടച്ചുകയറിയ ബസ് മറിഞ്ഞു. പമ്പിന് പുറത്ത് നിന്ന സ്കൂട്ടർ യാത്രക്കാരൻ്റെ തൊട്ടടുത്തേക്ക് ബസ് മറിയുന്നതും ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
താമരശ്ശേരി കൈതപ്പൊയിലിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മാനന്തവാടി അഞ്ചു കുന്ന് സ്വദേശി റഷീദ് ആണ് മരിച്ചത്. നോളേജ് സിറ്റി റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ റഷീദിൻ്റെ ഭാര്യ റംല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam