
തിരുവനന്തപുരം: എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. അങ്ങനെ ഒരു വിക്കറ്റ് കൂടി.... എന്ന് മാത്രമാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിന് താഴെ ആനിൽ ആന്‍റണിയുടെ ബി ജെ പി പ്രവേശനത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളെയും ചിലർ വിമർശിക്കുന്നുണ്ട്.
അതേസമയം ഇന്ന് ഉച്ചയോടെ ബി ജെ പി ദേശീയ ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്‍റണി ബി ജെ പി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവർ അനിലിനെ സ്വീകരിച്ചു.
'അനിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നയാൾ'; വി മുരളീധരൻ
അതേസമയം മകൻ അനിൽ ആന്റണി ബി ജെ പിയിൽ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മകന്റെ ബി ജെ പി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും എത്രനാൾ ജീവിച്ചിരുന്നാലും താൻ ബി ജെ പിക്കും ആർ എസ് എസിനുമെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചും ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എ കെ ആന്റണി സംസാരിച്ചത്. രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബി ജെ പി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറിയ ശേഷം സമുദായ സൗഹാർദ്ദം ശിഥിലമാകുന്ന സ്ഥിതിയാണുള്ളത്. ജാതി -മത- വർണ ഭേദമില്ലാതെ എല്ലാവരെയും ഒരേ പോലെ കണ്ടവരാണ് ഗാന്ധി കുടുംബം. ഒരു ഘട്ടത്തിൽ ഇന്ധിരാഗാന്ധിയുമായി താൻ അകന്നുവെങ്കിലും പിന്നീട് തിരിച്ച് വന്ന ശേഷം മുമ്പില്ലാത്ത രീതിയിൽ ആദരവും സ്നേഹവുമാണ് അവരോടുണ്ടായിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ആ കുടുംബമാണ്. അതിനാൽ എന്നും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കുമെന്നും അദ്ദേഹം വിവരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam