അനിൽ ആന്റണി ബിജെപി അം​ഗത്വം സ്വീകരിക്കുന്ന ചടങ്ങിലാണ് മുരളീധരന്റെ പരാമർശം. 

ദില്ലി: അനിൽ ആന്റണി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. അനിൽ ആന്റണി ബിജെപി അം​ഗത്വം സ്വീകരിക്കുന്ന ചടങ്ങിലാണ് മുരളീധരന്റെ പരാമർശം. 

ഹൈന്ദവ വിഭാഗത്തിൽ നിന്ന് അല്ലാത്തവരെ ബി ജെ പി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിന് മറുപടിയാണ് അനിൽ ആൻ്റണിയുടെ പ്രവേശനമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയുടെ സ്ഥാപകദിനമായ ഇന്ന് സന്തോഷകരമായ സുദിനമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്‍റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. 

'അങ്ങനെ ഒരു വിക്കറ്റ് കൂടി...'; അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ ശിവൻകുട്ടി

ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.

'അച്ഛനോടാണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും': അനിൽ ആന്റണി