
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന യുവാവ് പിടിയിലായി. മാത്തോട്ടം മോട്ടിമഹലിൽ റോഷൻ (22) ആണ് മയക്കുമരുന്നുമായി പിടിയിലായത്. കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ.എം സിദ്ദിഖ് ൻ്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ രക്ഷപ്പെടാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുത്തുന്നതാണ് സിന്തറ്റിക് മയക്കുമരുന്നുകൾ.
നഗരത്തിലെ വിവിധ ടര്‍ഫുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന മയക്കുമരുന്ന് സംഘത്തിൽ പെട്ടയാളാണ് പിടിയിലായ റോഷൻ. രാത്രി കളിക്കാനെന്ന വ്യാജേന ടര്‍ഫുകൾക്ക് സമീപത്തെത്തി യുവാക്കളെ വലയിലാക്കുന്നതാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ ലഹരിക്ക് അടിമപ്പെടുത്തിയശേഷം യുവാക്കളെ ലഹരികടത്തുന്നതിനായും ഉപയോഗിക്കാറാണ് പതിവ്.
തലച്ചോറിലെ കോശങ്ങൾ വരെ നശിപ്പിക്കാൻ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകളാണ് ദിനംപ്രതി ലഹരി വിപണിയിൽ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പെൺകുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിന്റെ നാനാതുറകളിലെത്തിക്കുന്നത്. ഏതുവിധത്തിലും ഉപയോഗിക്കാമെന്നതാണ് എംഡിഎംഎ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ കാരണം. പന്ത്രണ്ടുമണിക്കൂർ മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടുനിൽക്കും.
ഗോവയിൽ നിന്നും കർണാടകയിൽ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകൾ യുവതലമുറയെ തകർക്കാൻ അതിർത്തികടന്നെത്തുന്നതെന്ന് ഡൻസാഫിന് വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് ഗ്രാമിന് രണ്ടായിരം രൂപ യായിരുന്നത് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മാത്തൊട്ടം സ്വദേശികളായ രണ്ടുപേരെ എംഡിഎംഎ യുമായി ഹോട്ടൽമുറിയിൽ നിന്നും ഡൻസാഫ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
Read More : സൗദിയിലേക്ക് വന്‍തോതില്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; 35 ലക്ഷത്തിലേറെ മയക്കുമരുന്ന് പിടികൂടി
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ.എം സിദ്ദിഖ് അന്വേഷണത്തിന് നേതൃത്വം നൽകി. ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ.അഖിലേഷ് സി.പി.ഒ മാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് പന്നിയങ്കര സബ് ഇൻസ്പെക്ടർ മുരളീധരൻ എഎസ്ഐ സാജൻ പുതിയോട്ടിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read More : ആന്ധ്രയില്‍ നിന്ന് കഞ്ചാവ്, ഇടപാട് ഗൂഗിള്‍ പേ വഴി; കോഴിക്കോട് വൻ കഞ്ചാവ് വേട്ട, യുവാക്കൾ അറസ്റ്റിൽ