
ബംഗളൂരു: കർണാടകത്തിലെ ചാമരാജനഗറിൽ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 11 ആയി. പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങിൽ വിളമ്പിയ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ അറുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.
രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത് പ്രസാദം കഴിച്ചവരില്‍ പലരും അവശനിലയിലായി. ഇന്ന് അമ്പലത്തില്‍ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്. പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു.