
ചെന്നൈ: ടേക്ക് ഓഫിനിടെ മതില്‍ ഇടിച്ച് പൊളിച്ച എയര്‍ ഇന്ത്യാ വിമാനം 136 യാത്രക്കാരുമായി നാലര മണിക്കൂര്‍ പറന്നു. ഇന്നലെ തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാരുമായി പുറപ്പെട്ട എയര്‍ഇന്ത്യാ വിമാനം ടേക്ക് ഓഫിനിടെ മതിലില്‍ ഇടിച്ചത്. എന്നാല്‍ വിമാനത്തിന്‍റെ പരിക്ക് കാര്യമാകാതെ പൈലറ്റുമാര്‍ ദുബൈ യാത്ര തുടര്‍ന്നെങ്കിലും അധികൃതര്‍ ലാന്‍റിങ് അനുമതി നിഷേധിക്കുകയും വിമാനം മുംബൈയില്‍ ഇറക്കുകയും ചെയ്തു. സംഭവത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.ഗണേഷ്ബാബു, സഹ പൈലറ്റ് ക്യാപ്റ്റന്‍ അനുരാഗ് എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
യാത്രക്കാരും ജോലിക്കാരും അടക്കം 136 ആളുകളാണ് സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല.
തിരുച്ചി-ദുബായ് ബി 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്കുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.20ഓടെയാണ് സംഭവമുണ്ടായത്. റണ്‍വേയില്‍ നിന്ന് മണിക്കൂറില്‍ 250-290 കി.മീറ്റര്‍ വേഗത്തില്‍ പറന്നുപൊങ്ങുന്നതിനിടെയാണ് സംഭവം. വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. അതില്‍ മതിലിന്റെ ഒരു ഭാഗവും താവളത്തിലെ ആന്റീനയും ഉപകരണങ്ങളും തകരുകയും ചെയ്തു. വിമാനത്തിന്‍റെ അടിഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും എന്‍ജിനും മറ്റ് യന്ത്ര ഭാഗങ്ങള്‍ക്കും കുഴപ്പമില്ലാത്തതിനാല്‍ യാത്ര തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായപ്പോള്‍ വിമാനത്തിന് കുഴപ്പമില്ലെന്നും സുരക്ഷിതമായി ദുബൈയിലെത്തുമെന്നും പൈലറ്റ് മൈക്കിലൂടെ അറിയിക്കുകയായിരുന്നു. അതേസമയം വിവരം അറിഞ്ഞ ദുബൈ വിമാനത്താവള അധികൃതര്‍ ലാന്‍ഡിങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാനം രാവിലെ 5:45ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. മുംബൈയില്‍ വിമാനമിറക്കിയ ശേഷം ചില തകരാറുകള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam