തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ, സ്കൂൾ പരിപാടിയുടെ നൃത്ത പരിശീലനത്തിനിടെ വിഷ പ്രാണിയുടെ കടിയേറ്റ ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് സ്വദേശിനിയായ രക്ഷമിത ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത് 

നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ വിഷ പ്രാണിയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശി എം. രക്ഷമിതയാണ് മരിച്ചത്. കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളിന് സമീപമുള്ള കല്യാണ മണ്ഡപത്തിൽ നൃത്ത പരിശീലനം നടക്കുകയായിരുന്നു. ഈ റിഹേഴ്സലിൽ പങ്കെടുക്കുന്നതിനിടെ രക്ഷമിത പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു. സാധാരണ സംഭവമെന്ന് കരുതി ആശ്വസിച്ച കുടുംബത്തിന് താങ്ങാനാവാത്ത വാര്‍ത്തയാണ് പിന്നീട് ആശുപത്രിയിൽ നിന്ന് എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില വഷളായതിനെത്തുടർന്ന് നാമക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശീലനത്തിനിടെ ഏതെങ്കിലും വിഷകീടം കടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇളച്ചിപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.