
ദില്ലി:ജെഎഎന്‍യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ നിർത്തിവച്ചു. കാംപസിലെ വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും അംഗങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗം വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളെയും വിളിച്ച് ചര്‍ച്ച നടത്തുകയാണ്.
ചില സ്ഥാനാർഥികൾ കൗണ്ടിംഗ് സെൻറിനു നുള്ളിലേക്ക് പ്രവേശിച്ച് ബലമായി ബാലറ്റ് പെട്ടികൾ കൈക്കലാക്കാൻ ശ്രമിച്ചതോടെ യൂണിവേഴ്സിറ്റി ചീഫ് ഇലക്ഷൻ കമ്മീഷണർ ഹിമാൻഷു കുൽശേഷത് വോട്ടെണ്ണൽ നിർത്തിവയ്ക്കുകയായിരുന്നു.
രാത്രി പത്ത് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകരെ വിളിക്കാതെ വോട്ടെണ്ണല്‍ ആരംഭിച്ചുവെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ എത്തുകയും കൗണ്ടിങ് സെന്‍ററിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടാവുകയും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചില്ലുകള്‍ വിദ്യാര്‍ഥികള്‍ തകര്‍ക്കുകയും ചെയ്തു.
എബിവിപി വിദ്യാർത്ഥികളുടെ അഭാവത്തിൽ വോട്ടെണ്ണൽ തുടങ്ങിയതാണ് പ്രകോപനത്തിന് കാരണം. എസ്എഫ്ഐ ക്രമക്കേട് നടത്തുന്നുവെന്നാരോപിച്ച് വോട്ടിംഗ് കേന്ദ്രത്തിനു മുന്നിൽ എബിവിപി പ്രവർത്തകര്‍ പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam