സിംഹങ്ങളുടെ ഇണചേരൽ സമയത്താണ് യുവാക്കൾ കാട്ടിനുള്ളിലെത്തിയത്. സിംഹങ്ങളുടെ വളരെ അടുത്തേക്ക് യുവാക്കൾ എത്തിയതോടെയാണ് ഒരു സിംഹം യുവാവിനെ ആക്രമിച്ചത്. ഇയാളെ സിംഹം കാടിനകത്തേക്ക് വലിച്ചു കൊണ്ടു പോയി കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള അന്റാലിയ ഗ്രാമത്തിന് സമീപം 21 വയസുകാരനായ യുവാവിനെ സിംഹം കടിച്ചു കൊന്നു. അനധികൃതമായി റിസർവ് വനത്തിൽ കയറിയ സംഘത്തിലെ സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ അംറേലി മേഖലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത്. സിംഹങ്ങളെ കാണാനും അവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനുമായി സോഹിലും രണ്ട് സുഹൃത്തുക്കളും ചേർന്ന് നിയമവിരുദ്ധമായി റിസർവ് വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിംഹങ്ങളുടെ ഇണചേരൽ സമയത്താണ് യുവാക്കൾ കാട്ടിനുള്ളിലെത്തിയത്. സിംഹങ്ങളുടെ വളരെ അടുത്തേക്ക് യുവാക്കൾ എത്തിയതോടെയാണ് ഒരു സിംഹം യുവാവിനെ ആക്രമിച്ചത്. ഇയാളെ സിംഹം കാടിനകത്തേക്ക് വലിച്ചു കൊണ്ടു പോയി കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ ആൺസിംഹം സോഹിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. യുവാവിനെ സിംഹം ആക്രമിച്ചതോടെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനിടെ സിംഹം യുവാവിന്റെ മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഏറെ നേരം സിംഹം മൃതദേഹത്തിന് സമീപം തന്നെ നിലയുറപ്പിച്ചു.
തുടർന്ന് വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ വലിയ പരിശ്രമത്തിനൊടുവിലാണ് സിംഹത്തെ തുരത്തി മൃതദേഹം കാടിന് പുറത്തെത്തിച്ചത്. ആക്രമണം നടത്തിയ സിംഹത്തെ വനംവകുപ്പ് പിന്നീട് മയക്കുവെടി വെച്ച് പിടികൂടിയിട്ടുണ്ട്. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഗിർ വനമേഖലയ്ക്ക് പുറത്ത് വിനോദസഞ്ചാരികൾക്കായി നാട്ടുകാരായ ചില ഏജന്റുമാർ നടത്തുന്ന അനധികൃത 'ലയൺ സഫാരി'യെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


