
ബെംഗളൂരു: ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവിൽ കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം തുടങ്ങി. കർണാടകത്തിലെ കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.
വിമതരായ നാല് എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. എന്നാൽ രണ്ട് എംഎൽഎമാർ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാൽ മുൻ മന്ത്രിയായിരുന്ന രമേഷ് ജർക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനിൽക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല.
ആകെ 75 എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോൺഗ്രസിന് കർണാടക നിയമസഭയിലുള്ള അംഗബലം. ഒരാൾ സ്പീക്കറായതിനാൽ ആകെ ഫലത്തിൽ 79 പേർ. 75 പേരെ യോഗത്തിനെത്തിക്കാൻ കഴിഞ്ഞതോടെ സർക്കാർ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്.
Read More: 'കാണാതായ' രണ്ട് കോൺഗ്രസ് എംഎൽഎമാർ തിരിച്ചുവന്നു: കർ'നാടകം' തുടരുന്നു
വിധാനസൌധയിലെ കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുന്നത്. എത്ര പേർ യോഗത്തിനെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കോൺഗ്രസ് ക്യാംപിൽ ബിജെപിയ്ക്ക് വിള്ളൽ വീഴ്ത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ബുധനാഴ്ച നടന്ന കോൺഗ്രസ് യോഗത്തിൽ രണ്ട് എംഎൽഎമാർ നാടകീയമായി തിരിച്ചുവന്നിരുന്നു. ആനന്ദ് സിംഗും ഭീമ നായ്കുമാണ് തിരിച്ചുവന്നത്. ഫോൺ സ്വിച്ചോഫായെന്നും ഗോവയ്ക്ക് യാത്ര പോയതാണെന്നുമാണ് ഭീമ നായ്ക് പറഞ്ഞ വിശദീകരണം.
Read More: 'ഓപ്പറേഷൻ താമര' പൊളിഞ്ഞു: ബിജെപി എംഎൽഎമാർ കർണാടകത്തിലേക്ക് മടങ്ങുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam